✍️ ശംസുദ്ധീൻ തിരൂർക്കാട്
കേരളം മലയാളികളുടെ മാതൃഭൂമിയാണ്. ജാതി മത ഭേദമന്യേ മലയാളമാണ് സംസാരഭാഷ. എഴുത്തും വായനയും എല്ലാം മലയാളം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഭിന്നമാണ് കേരളം.
എങ്കിൽകൂടി മലയാളത്തെ മറ്റു പല ഭാഷകളും സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിൽ അക്കാദമിക രംഗത്ത് മാത്രം സാന്നിധ്യമറിയിച്ച 'ഉർദു ഭാഷ ' ധാരാളം പാദസമ്പത്ത് കൊണ്ട് മലയാളത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇതിനെ സാംസ്‌കാരിക സ്നേഹ സമന്വയമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. മതേതരത്വത്തിലും സ്നേഹ വിനിമയത്തിലും അധിഷ്ഠിതമായ ഈ സ്വാധീനം പഠന വിധേയമാക്കിയാൽ അത്ഭുതകരമെന്ന് മനസ്സിലാവും.
പ്രാചീന കാലത്ത് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ ചിതറിക്കിടന്ന പ്രദേശങ്ങളിൽ മലബാറിന്റെ തീരദേശങ്ങളിൽ കൂടുതൽ ബന്ധം സ്ഥാപിച്ചത് അറബ് സമൂഹമായിരുന്നു. ആദ്യകാലത്ത് ബന്ധങ്ങളിലൂടെയും അറബ് സ്വാധീനം മലബാറിൽ ശക്തമായി നിലനിന്നിരുന്നു.
മലബാറിൽ നിലനിന്നിരുന്ന സമാധാനപരമായ വ്യാപാര, വാണിജ്യ ബന്ധം തകർക്കുന്നതിനായി 1948 മെയ് 11 ന് പോർച്ചുഗീസ് നാവികനായ വാസ്ഗോഡ് ഗാമയും സംഘവും കോഴിക്കോട്ടെത്തിയത് ചരിത്രത്തിലെ നിർണായകമായ വഴിത്തിരിവായി. ചാലിയത്ത് കോട്ട പണിത് സമൂതിരിയുമായി സ്ഥാപിച്ച അടുത്ത ബന്ധം തകർത്ത് യുദ്ധോൽസുകരായി വന്ന പോർച്ചുഗീസുകാരെ തുരത്താൻ സാമൂതിരി ബീജാപൂരിലെ ആദിൽ ഷാഹി സുൽത്താന്റെ സഹായം തേടുകയായിരുന്നു. സാമൂതിരിയുടെ അഭ്യർത്ഥന മാനിച്ച് കോഴിക്കോട്ടെത്തിയ ശാഹീഭരണ കൂടത്തിന്റെ സൈന്യം പറങ്കികൾ പണിത ചാലിയം കോട്ട പിടിച്ചെടുത്തു. ഇത് 1571 ൽ ആയിരുന്നു
മലബാറിലെത്തിയ ബീജാപൂർ സൈന്യത്തിന്റെ സംസാരഭാഷ ഉർദു ആയിരുന്നു. ഇവരിലൂടെ വിനിമയം ചെയ്യപ്പെട്ട ധാരാളം ഉർദു പദങ്ങൾ മലബാറിലെ മലയാളത്തിലേക്ക് വന്നിട്ടുണ്ട്. മലയാളത്തെ കൂടുതൽ സ്വാധീനിച്ച ഉറുദു പദങ്ങൾ വന്നത് മൈസൂർ രാജാക്കന്മാരായ ഹൈദരലിയുടെയും ടിപ്പുവിന്റെയും മലബാറിലെ പടയോട്ട കാലത്താണ്. 1757ൽ പാലക്കാട് സ്വരൂപത്തിന്റെ ക്ഷണപ്രകാരം മലബാറിലെത്തിയ ഹൈദരലി, സാമൂതിരിയും പാലക്കാട് രാജാവും തമ്മിലുണ്ടായ തർക്കം തീർക്കുന്നതിന് ഇടപെടുകയായിരുന്നു.
അതെല്ലാം കഴിഞ്ഞ് 1776 ൽ സാമൂതിരി നേരത്തെ ഉണ്ടാക്കിയ കരാർ ലംഘനം നടത്തിയപ്പോൾ ഹൈദരലി വീണ്ടും മലബാറിൽ എത്തി. മലബാർ തന്റെ അധീനതയിലായി. തുടർന്ന് 1773 ൽ മലബാറും കൊച്ചിയും തിരുവിതാംകൂറും ടിപ്പുസുൽത്താന്റെ ഭരണത്തിന് കീഴിലായി. ഇത് പിന്നീട് കേരളത്തിന്റെ സാംസ്കാരിക ഉള്ളടക്കത്തിൽ പല മാറ്റത്തിനും കാരണമായി. അതിൽ ഏറ്റവും പ്രകടമായത് ഉറുദു ഭാഷ ചെലുത്തിയ സ്വാധീനമായിരുന്നു.
കൊച്ചിരാജാവുമായുണ്ടാക്കിയ ടിപ്പുവിന്റെ അടുത്ത ബന്ധം ഒട്ടേറെ പരിഷ്കാരങ്ങൾക്ക് സഹായകമായി. തൃപ്പൂണിത്തറ കൊട്ടാരത്തിൽ ഉർദു പഠനത്തിന് സൗകര്യം ഒരുക്കി. രാജകുടുംബാംഗങ്ങളെ ഉറുദു പഠിപ്പിക്കാൻ ബോംബെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് അധ്യാപകരെത്തിയിരുന്നു. ഇവരെ മുൻഷിമാർ എന്നാണ് വിളിച്ചിരുന്നത്.
മാറു മറക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവർക്ക് ടിപ്പു രക്ഷകനായി. മലബാറിന്റെ മത, രാഷ്ട്രീയ രംഗത്ത് ടിപ്പു വലിയ സ്വാധീനം ചെലുത്തി. കോഴിക്കോട് അല്ലാത്ത ഒരിടത്ത്ആ സ്ഥാനം പണിയുക എന്നതായിരുന്നു പദ്ധതി. അതുപ്രകാരമാണ് ഫറോക്കിൽ കോട്ട പണിതത്. ഇവിടെ പിന്നീട് ജനവാസം ഉണ്ടായി. ഉറുദു- പേർഷ്യൻ പദമായ ഫറൂക്ക് എന്ന പേരിട്ടത് ടിപ്പുസുൽത്താനാണ്. മലബാറിലെ വ്യാപാര ചുങ്കം പിരിവിന്റെ മേൽനോട്ടം ടിപ്പു ഏൽപ്പിച്ചത് കൊണ്ടോട്ടിയിലെ ശാഹ് തങ്ങളെയായിരുന്നു. ബോംബെയ്ക്ക് അടുത്തുള്ള 'കല്യാൺ' പ്രദേശത്തു നിന്ന് വന്നതായിരുന്നു തങ്ങൾ കുടുംബം. ഇവർക്ക് ഉറുദു, പേർഷ്യൻ, മറാഠി ഭാഷകൾ നല്ല വശം ഉണ്ടായിരുന്നു. ടിപ്പുവിന്റെ ഉറുദുപത്രമായ 'ഫൗജി അഖ്ബാർ' ശാഹ് തങ്ങൾക്ക് എത്തിയിരുന്നു. ഇത് ആദ്യത്തെ ഉറുദു പത്രം കൂടിയാണ്. ശാന്തമായ സ്നേഹസമ്പർക്കം വഴി ഭാഷകൾ പരസ്പരം ഇടകലർന്നപ്പോഴാണ് പദ സമ്പത്ത് വീതം വെക്കപ്പെട്ടത്.
ടിപ്പുവിന്റെ പടയോട്ട കാലത്ത് സൈന്യം കുടുംബസമേതം ആണ് കേരളത്തിന്റെ പല ഭാഗത്തും എത്തിയത്. അതിൽ ദഖ്നി മുസ്ലിങ്ങളാണ് കൂടുതലും ഉണ്ടായിരുന്നത്. പഠാൻ അഥവാ പട്ടാണി മുസ്ലിംകളും ഉണ്ടായിരുന്നു. ഹനഫി മദ്ഹബ് പിന്തുടർന്നവരായിരുന്നു അവർ. ഷാഫി മദ്ഹബ് കാരനായ തദ്ദേശീയരായ മുസ്ലിംകൾ അറബി മലയാളം വഴിയായിരുന്നു ഇസ്ലാമിക പഠനം നടത്തിയിരുന്നത്.
മൈസൂരിൽ നിന്നെത്തിയവർ പഠനം നടത്തിയിരുന്നത് ഉറുദുവിലുമായിരുന്നു. ഈ സാംസ്കാരിക കലർപ്പ് ഇരു ഭാഷകളിലേക്കും പദങ്ങൾ ചേക്കേറാൻ കാരണമായിട്ടുണ്ട്.
തിരുവിതാംകൂർ രാജാക്കന്മാർ തങ്ങളുടെ സൈന്യത്തിലെ പ്രധാന തസ്തികകളിൽ പഠാനികളെയാണ് നിയമിച്ചിരുന്നത്. 1760ൽ തിരുവിതാംകൂറിന്റെ ചില അധികാരങ്ങൾ ആർക്കാട്ട് നവാബ്മാരിലെത്തി. ഇക്കാരണത്താൽ ഇവിടെയും ഉറുദു സ്വാധീനം ഉണ്ടായിട്ടുണ്ട്. ആദ്യമായി ഉറുദു മലയാളം നിഘണ്ടു തയ്യാറാക്കിയതും തിരുവിതാംകൂറിൽ ആയിരുന്നു. രാജകുടുംബങ്ങൾക്ക് ഉറുദുപദങ്ങളുടെ അർത്ഥമറിയാനായിരുന്നു നിഘണ്ടു തയ്യാറാക്കിയത്. 1829-1847 കാലത്ത് നിർമ്മിച്ച ഈ നിഘണ്ടു ഇന്നും തിരുവനന്തപുരം കാര്യവട്ടത്തെ manuscript ലൈബ്രറിയിൽ കാണാം.
റവന്യൂ, നിയമം, ഭക്ഷണം, പാനീയം, മതം, ബന്ധങ്ങൾ എന്നിവയിൽ ഒട്ടേറെ പദങ്ങൾ ഉർദുവിൽ നിന്ന് വന്നവയാണ്. ചാപ്പ, ഇനാം, റദ്ദ്, തഹസിൽദാർ, വസൂൽ, സർക്കാർ, ഹർത്താൽ, ഘരാവോ, ബന്ദ്, ഫർമാൻ, ചായ സർബത്ത്, അച്ചാർ, ബിരിയാണി, ലഡു, ബോട്ടി, ആട്ട, പുലാവ്, ശീരണി, മാമൂൻ, അമ്മ, മാമു, സൂഫി, ബീവി, സാഹബ്, മുല്ല, മൗലവി, മീനാർ, അൽമാനി, ഹാജർ, കച്ചറ, രസീത്, ചാവി, റൂമാൽ, ലുങ്കി, ശാർ തുടങ്ങിയ ഒട്ടേറെ പദങ്ങൾ മലയാളത്തിന്റെ ഭാഗമായ ഉർദുവാണ്.
കേരളത്തിൽ ആദ്യത്തെ മലയാളം നിഘണ്ടു തയ്യാറാക്കിയത് 1873ല്‍ ജർമ്മൻ പാതിരിയായ ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് ആയിരുന്നു. ഇതിനകത്ത് ധാരാളം ഉർദു പദങ്ങൾ ഹിന്ദുസ്ഥാനി എന്ന നാമത്തിൽ അടയാളപ്പെടുത്തിയിരുന്നു. കേരള മുസ്ലിംകളുടെ സാംസ്കാരിക ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയ സ്ഥലമാണ് തലശ്ശേരി. മുസ്ലിം രാഷ്ട്രീയത്തിന്റെ പ്രാസ്ഥാനിക രൂപമായ മുസ്ലിം ലീഗ് വേരുറച്ചത് ചരിത്രത്തിൽ ഇവിടെയായിരുന്നു. ഉറുദു ഭാഷക്ക് ഈ രാഷ്ട്രീയ പ്രസ്ഥാനത്തോട് അഗാധബന്ധം ഉണ്ടായിരുന്നു. ഇതും കേരളത്തിലെ ഉറുദുവിന്റെ പുരോഗതിക്ക് കാലത്ത് സഹായകമായി.
1938 മുതൽ തലശ്ശേരിയിൽ നിന്ന് എന്ന ഉറുദു മാസിക പ്രസിദ്ധീകരിച്ചിരുന്നു. മതപഠനത്തിനായി കേരളത്തിന് പുറത്തേക്ക് പോയി ബിരുദം നേടി തിരിച്ചുവന്ന മൗലവി- മൗലാനമാർക്കൊപ്പം ഉറുദുവും കൂടി വന്നിരുന്നു. വ്യാപാരാവശ്യാർത്ഥം ബോംബെ, കറാച്ചി എന്നിവിടങ്ങളിലേക്ക് ചേക്കേറിയവർ തിരിച്ചെത്തുന്നതും ഉറുദുവുമായി തന്നെയായിരുന്നു. ഇതെല്ലാം മലയാളത്തെ സ്വാധീനിച്ചിട്ടുണ്ട്.
അറബി മലയാളത്തിൽ കവിത രചിച്ചിരുന്ന മാപ്പിള കവികൾ ധാരാളം ഉർദുപദങ്ങൾ ഉപയോഗപ്പെടുത്തിയതായി കാണാം. സ്വത സിദ്ധമായ, താളാത്മകമായ ഉർദു ഭാഷ, പദ്യ സാഹിത്യത്തിന് നന്നേ ഇണങ്ങുന്ന ഭാഷയാണ്. കോഴിക്കോടിനെ മുർഗിക്കോട് എന്നും 'കേറി കേമ കോട തൻ മുകളിൽ' എന്ന വരിയിലെ 'ഘോട' യും 'മക്കാവേ വിട്ടുനബി പക്കാ മദീന' എന്ന വരിയിലെ പക്കാ എന്നതും എല്ലാം ഉറുദു പദങ്ങളാണ്.
മലയാളത്തിലെ ആദ്യ നോവൽ ഇന്ദുലേഖയാണ്. എന്നാൽ അതിനും മുമ്പ് 1882ൽ ചാർ ദർവേശ് എന്ന പേർഷ്യൻ-ഉറുദു നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇതിലൂടെ ഒട്ടേറെ ഉർദു പദങ്ങൾ മലയാളത്തെ സ്വാധീനിച്ചതായി കാണാം.
സമാധാനപരവും സൗഹൃദ പരവുമായ പാതയിലൂടെയാണ് ഉറുദു മലയാള ഭാഷകൾ പരസ്പരം ഇഴ ചേർന്നു കിടക്കുന്നത്. ഇതൊരു മഹത്തായ സാംസ്കാരിക പൈതൃകം തന്നെയാണ്.